പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്.
തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാടെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജനങ്ങൾ നൽകിയ ഉത്തരവാദിത്വമാണ് അവർ ആഗ്രഹിക്കുന്ന രീതിയിൽ വികസന പ്രവർത്തനങ്ങളുമായിട്ട് മുന്നോട്ട് പോകും. എല്ലാവരെയും അഭിവാദ്യം കൂട്ടത്തിൽ പിണറായി വിജയനെയും അഭിവാദ്യം ചെയ്തു. ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരുമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.
നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.





