
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. പഹൽഗാമിൽ സംഭവിച്ചതിൽ ഹൃദയം തകർന്നു. ഒപ്പം ദേഷ്യവും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം പ്രാർത്ഥിക്കുന്നു. ഇതിനുത്തരവാദികളായവരെ എത്രയുംപെട്ടന്ന് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മമ്മൂട്ടിയും മോഹൻലാലും രംഗത്തെത്തിയിരുന്നു. തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
“പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”, എന്നാണ് മമ്മൂട്ടി കുറിച്ചത്.
“പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് കാണേണ്ടി വന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ എടുക്കുന്നത് ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്കും അപ്പുറമാണെന്ന് അറിയാം. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുക. രാജ്യം മുഴുവനും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്”, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ‘ഇത് നമ്മെ എന്നെന്നേക്കുമായി വേട്ടയാടും. ഭീകരതയെ ന്യായീകരിക്കാൻ ഒന്നുമില്ല.’’–മഞ്ജു വാര്യർ കുറിച്ചു.