സിപിഐ മുൻ ഇടുക്കി ജില്ലാസെക്രട്ടറി കെകെ ശിവരാമന് എതിരെ പാർട്ടി നടപടി. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും കെകെ ശിവരാമനെ ഒഴിവാക്കി. ജില്ല എക്സിക്യൂട്ടീവ് തീരുമാനം ജില്ല കൗൺസിൽ അംഗീകരിച്ചു. പീരുമേട്ടിലെ തോൽവിയുമായി ബന്ധപ്പെട്ട പരസ്യ വിമർശനത്തെ തുടർന്നാണ് നടപടി. പരസ്യ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സിപിഐ ജില്ലാ സെക്രട്ടിറി കെ സലീംകുമാർ.
പീരുമേട്ടിലെ സ്ഥാനാർത്ഥിത്വം പാളിയെന്ന് കെകെ ശിവരാമൻ പരസ്യമായി വിമർശിച്ചിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 27634 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്. സംഘടനാ പ്രവർത്തനത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നാണ് ശിവരാമനെതിരായ പാർട്ടി നേതൃത്വത്തിന്റെ ആരോപണം. നിരന്തരമായി ശിവരാമൻ നേതാക്കൾക്കെതിരെ വിമർശനം ഉന്നയിക്കുകയാണ്. നടപടി അനിവാര്യമെന്നാണ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനിച്ചിരുന്നു.
ഏറെ നാളായി പാർട്ടി ജില്ലാ നേതൃത്വവുമായി അകൽച്ചയിലാണ് ശിവരാമൻ. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മയപ്പെടുത്തുകയായിരുന്നു. 16 വർഷം സി.പി.ഐ.യുടെ ജില്ല സെക്രട്ടറിയായിരുന്നു. പതിറ്റാണ്ടുകളായി ജില്ലയിലെ പ്രധാന നേതാവാണ് ശിവരാമൻ.






