മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോണ പോക്കിൽ കഴിഞ്ഞ സർക്കാർ ഒരു തീരുമാനം എടുത്തു. രണ്ടു മത വിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടത്തിയത്. പോണ പോക്കിൽ വഖഫ് ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. എന്താണ് അവരുടെ ഉദ്ദേശം എന്ന് അറിയില്ല.എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾ വഖഫ് ബോർഡ് രൂപീകരിച്ചില്ലല്ലോ. ശെരിക്കും വഖഫ് ഭൂമി എന്ന് രജിസ്റ്റർ ചെയ്‌താൽ പിന്നെ അവർ കയ്യേറ്റക്കാരായി. വരുന്ന സർക്കാരിന് പണി കൊടുക്കാനുള്ള തീരുമാനമായിരുന്നു.10 മിനുറ്റ് കൊണ്ട് തീരുമാനം എടുക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കം.അവിടെ നിന്നും അവരെ കുടിയൊഴിപ്പിക്കില്ല. നിയമപരമായി നീങ്ങും. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് കുട പിടിക്കുകയാണ് സിപിഐഎം ചെയ്തത്.
പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം വന്നിരുന്നു. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.






