ഇടുക്കി: എഴുകുംവയലിൽ ഇരട്ടക്കൊലപാതകം നടന്ന പ്രതിയുടെ മൊഴി പുറത്ത്. അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു. അതുകൊണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നാണ് പ്രതി അജീഷ് പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്. സംഭവം സമയം വീട്ടിൽ കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും ഉണ്ടായിരുന്നു.
കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം കണ്ടെത്തിയത് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. അജീഷ് ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറയുന്നു.
ലഹരിയ്ക്കടിമയായ മകൻ വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും മതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും പ്രതി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു.കസ്റ്റഡിയിലുള്ള പ്രതി ലഹരിയിലായതിനാൽ ചോദ്യം ചെയ്യണമെങ്കിൽ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും ഇൻക്വസ്റ്റ് നടപടികളിലേക്ക് കടക്കും.








