രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ ലഭ്യമാണ്. എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചിലയിടങ്ങളിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്. പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.
റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നു. എൽപിജി ഉൽപാദനം വർധിപ്പിച്ചു. കാർഷിക സീസൺ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചിലയിടങ്ങളിൽ ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിച്ചു. അതേസമയം ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കും വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. വർധിച്ച് വരുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വകാര്യ ഇന്റർ സിറ്റി ഓപ്പറേറ്റർമാരെയും സംസ്ഥാനങ്ങളെയുമാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിടുന്നത്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് പൊതുഗതാഗതം പൂർണമായി ഇവി ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
മലിനീകരണം കുറയ്ക്കുക, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. നിർദ്ദേശത്തിന് രൂപം നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും വ്യവസായ പങ്കാളികളുമായും ഈ മാസം കൂടിക്കാഴ്ചകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ബജറ്റ് വലുപ്പം, യോഗ്യമായ വാഹന വിഭാഗങ്ങൾ, സബ്‌സിഡി ഘടന എന്നിവ ചർച്ച ചെയ്തു തീരുമാനിക്കും.







