തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനലാപ്പിലെത്തിനിൽക്കേ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ വീണ്ടും കേസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മാമ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രചാരണത്തിന് മാത്രമായിരുന്നു അനുമതി. എന്നാൽ വിജയ് റോഡ് ഷോ നടത്തിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു പൊലീസ് അനുമതി നൽകിയിരുന്നത് എന്നാൽ പിന്നീട് വിജയ്‌യുടെ റോഡ്ഷോ ആയി അത് മാറുകയായിരുന്നു. ഇത് ഗതാഗത തടസ്സമുൾപ്പടെ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടാവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. കുളത്തൂരിലും സമാനമായ കേസ് വിജയ്‌ക്കെതിരെ എടുത്തിരുന്നു. ടി നഗർ മുതൽ എഗ്‌മോർ വരെയായിരുന്നു വിജയുടെ പ്രചാരണ പരിപാടി. പ്രധാനപ്പെട്ട റോഡുകളെയെല്ലാം ബ്ലോക്ക് ചെയ്തുകൊണ്ടായിരുന്നു പ്രചാരണ പരിപാടി നടത്തിയിരുന്നത്.
അതേസമയം, ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. വിജയ് മത്സരിക്കുന്ന പെരമ്പൂരിൽ ഡിഎംകെക്കായി എം കെ സ്റ്റാലിന്റെ പ്രചാരണം ഇന്നാണ്. നാമക്കല്ലിലും പെരമ്പല്ലൂരിലുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രചാരണം നടത്തുക.
തമിഴ് നാട്ടിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആറ് ദിവസം കൂടി.എല്ലാ മുന്നണികളും പാർട്ടികളും അവസാനഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ്. അവസാന ദിനങ്ങളിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് മുന്നണികൾ പ്രാധാന്യം നൽകുന്നത്. രാഹുൽ ഗാന്ധിയും അടുത്ത ദിവസം തമിഴ് നാട്ടിൽ പ്രചാരണത്തിനായി എത്തിയേക്കും. 21 വരെയാണ് തമിഴ്നാട്ടിൽ പരസ്യ പ്രചാരണത്തിനുള്ള സമയം.







