സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണ്. ഈ ദിശയിൽ ശക്തമായി മുന്നേറുന്നു. ആവേശത്തോടെയാണ് വനിത സംവരണത്തിൽ ഉറച്ചുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
അതേസമയം ലോക്സഭയിലെ സീറ്റെണ്ണം 850 ആയി ഉയർത്തി, വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം പാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുന്ന മൂന്ന് ബില്ലുകളേയും എതിർക്കും. പുതിയ ഭേദഗതികളില്ലാതെ നിലവിലെ വനിതാ സംവരണ ബില്ല് നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പടും.
ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്ത്രീ സംവരണത്തിന് എതിരല്ലെന്നും നിലവിൽ ബില്ല് കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടമാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വാദം. അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്താൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാറിന് ലഭിക്കില്ല. മണ്ഡല പുനർനിർണയം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കാനുള്ള വ്യവസ്ഥകൾ പ്രതിപക്ഷം പാർലമെൻ്റിലെ ചർച്ചയിൽ അവതരിപ്പിച്ചേക്കും.







