കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര്‍ പിന്നീടിങ്ങോട്ടുളള കാല്‍ നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ചതാണ് വി.ഡി സതീശന്‍ കൈവരിച്ച ജനകീയതയുടെ അടയാളം.
തിരസ്‌കാരത്തിന്റെയും മാറ്റിനിര്‍ത്തലിന്റെയും കാലങ്ങള്‍ കടന്ന് 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ ഒരാള്‍. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍ ചവിട്ടിമെതിച്ചാലും ഉയര്‍ന്നുപൊന്തുന്ന കാതലുളള മരമാണെന്നും ചരിത്രത്തില്‍ എഴുതിചേര്‍ത്തു. അയാളുടെ പേരാണ് മുഖ്യമന്ത്രി എന്ന വിശേഷണത്തോടൊപ്പം കേരളം ഇനി ചേര്‍ത്തുവായിക്കാന്‍ പോകുന്നത്.
വടശേരി ദാമോദര മേനോന്‍ സതീശന്‍ അഥവാ വി.ഡി.സതീശന്‍.ആരും വെളളിത്തളികയില്‍ വെച്ച് നീട്ടിയതല്ല സതീശന് മുഖ്യമന്ത്രി സ്ഥാനം കേരളത്തിന്റെ അധികാര സോപാനത്തിലേക്ക് പടവെട്ടിക്കയറിയതാണ് ചരിത്രം. കേരളത്തില്‍, തെരുവിലെ പ്രകടനങ്ങള്‍ ഹൈക്കമാന്‍ഡുകളെ തിരുത്തിയ ചരിത്രത്തിലെ രണ്ടാമത്തെ ഏട്. കൗമാരം തൊട്ടെ പ്രസംഗവും സംവാദവുമാണ് നെട്ടൂരില്‍ നിന്ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് വഴി വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് പിച്ചവെച്ച വി.ഡി സതീശനെ രൂപപ്പെടുത്തിയത്. ആര്‍ട്‌സ് ക്‌ളബ് സെക്രട്ടറിയില്‍ തുടങ്ങി എം.ജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ വരെയായെങ്കിലും കെഎസ്‌യു സംസ്ഥാന അധ്യക്ഷനാകാനോ എന്‍എസ്‌യുഅധ്യക്ഷനാകാനോ കഴിഞ്ഞില്ല. കപ്പിനും ചുണ്ടിനുമിടയില്‍ പലതും നഷ്ടമായി. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുഴുവന്‍ സമയ അഭിഭാഷകനായത്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണ് 1996ല്‍ നോര്‍ത്ത് പറവൂരില്‍ മത്സരിക്കാന്‍ വിളിവരുന്നത്. ഇടത് കോട്ടയായ പറവൂരില്‍ തോല്‍വി. പരാജയപ്പെട്ടെങ്കിലും സതീശന്‍ പിന്നീട് ഇന്നുവരെ പറവൂരില്‍ നിന്ന് പോയിട്ടില്ല. അവിടെ നിന്ന് പ്രവര്‍ത്തിച്ചു.
2001ല്‍ തന്നെ അധ്വാനം ഫലം കണ്ടു. കെ.എം ദിനകരനെ 7792 വോട്ടിന് തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. അവിടെയൊരു മികച്ച സമാജികന്‍ പിറവിയെടുക്കുകയായിരുന്നു. ആര്യാടന്‍ മുഹമ്മദും കെ.എം.മാണിയും തിരുവഞ്ചൂരും ഒക്കെയായിരുന്നു അക്കാലത്ത് നിയമസഭയിലെ യുഡിഎഫിന്റ കുന്തമുന. എന്നാല്‍ ട്രഷറി ബഞ്ചിന്റെ പിന്നില്‍ നിന്ന് ഉണ്ടായ ലക്ഷ്യവേധിയായ ഇടപെടലുകള്‍ സഭ ശ്രദ്ധിച്ചു, കേരളവും. അതോടെ സതീശന്‍ എന്ന പാര്‍ലമെന്‍േററിയനെ നാടറിഞ്ഞു. പിന്നീടങ്ങോട്ട് സഭയില്‍ അയാള്‍ നടത്തിയ ഇടപെടലുകള്‍ ചരിത്രമാണ്. ഏറ്റവും സങ്കീര്‍ണമായ വിഷയങ്ങളെ പോലും അത്രമേല്‍ ലളിതമായി സഭാതലത്തില്‍ അവതരിപ്പിച്ചു. 2006ല്‍ പ്രതിപക്ഷ നിരയിലേക്ക് വന്നപ്പോഴാണ് സതീശന്‍ തന്റെ പ്രഹരശേഷി പുറത്തെടുത്തത്. സഭയ്ക്ക് പുറത്തെ ലോട്ടറി സംവാദത്തില്‍ ടി.എം.തോമസ് ഐസക്കിനെ മുട്ടുകുത്തിച്ചത് വഴിത്തിരിവായി.
അവിടെ നിന്ന് തുടങ്ങിയ ജൈത്രയാത്രയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പദത്തില്‍ എത്തിനില്‍ക്കുന്നത്. 2011ല്‍ യു.ഡി.എഫിന് അധികാരം കിട്ടിയെങ്കിലും സതീശന്‍ മന്ത്രിയായില്ല. ഗ്രൂപ്പ് വീതം വെയ്പില്‍ വിശ്വസ്തര്‍ മന്ത്രിസഭയില്‍ നിലപാടുളളവനെ നേതൃത്വം ഭയന്നു, സതീശന്‍ പുറത്തായി. വിദ്യാര്‍ഥി രാഷ്ട്രീയകാലത്തേ നേരിട്ട തഴയപ്പെടലുകള്‍ ശീലമായിട്ടുളളതിനാല്‍ എതിര്‍ ശബ്ദങ്ങളുയര്‍ത്താതെ അയാള്‍ പിന്‍വാങ്ങി. തിരിച്ചടി അവസരമാക്കുന്ന സതീശനെയാണ് പിന്നീട് കേരളം കണ്ടത്. ഹരിത രാഷ്ട്രീയം പറഞ്ഞ് അയാള്‍ കാട് കയറി. അപ്പോള്‍ നെഞ്ചിടപ്പെല്ലാം മാഫിയകള്‍ക്ക് കുടപിടിക്കുന്നവര്‍ക്കായി. സോളാറില്‍ സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോഴും സതീശന്‍ നിലപാട് പറഞ്ഞു. പാര്‍ട്ടി വേദിയുടെ സുരക്ഷിതത്വത്തിലല്ല, പരസ്യമായി തന്നെ. 2016ല്‍ അധികാരം നഷ്ടപ്പെട്ടപ്പോഴും സതീശന്‍ മുന്നണിക്ക് വേണ്ടി പടനയിക്കാന്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് സതീശനാണ്. 2021ല്‍ തോറ്റമ്പിയ യു.ഡി.എഫിനെ നയിക്കാനുളള നിയോഗം വന്നുചേര്‍ന്നപ്പോള്‍ കേരളം കണ്ടത് മറ്റൊരു സതീശനെയായിരുന്നു. തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശരായിരുന്ന മുന്നണിയില്‍ ആത്മവിശ്വാസം നിറയ്ക്കുകയായിരുന്നു ആദ്യ ദൗത്യം. രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും എതിരാളികളെ പ്രതിരോധത്തിലേക്ക് തളളിവിടുന്നതിലും മികവ് കാട്ടിയ സതീശന്‍ അകന്നുപോയ സാമൂഹിക ഘടകങ്ങളെ അടുപ്പിക്കാനും പരിശ്രമിച്ചു. മുസ്ലിം സംഘടനകളുമായും ക്രൈസ്തവ സംഘടനകളുമായും നല്ല ബന്ധം സ്ഥാപിച്ച സതീശന്‍ പലപ്പോഴും അത്തരം വേദികളിലെ മുഖ്യപ്രഭാഷകനായി.വിഷയങ്ങളുടെ മര്‍മ്മം കണ്ടെടുക്കുന്ന പ്രഭാഷണശൈലി അരാധകരെ സൃഷ്ടിച്ചു. സ്ഥലനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന സമുദായ സംഘടനകളുടെ ആസ്ഥാനങ്ങളിലെ തിണ്ണനിരങ്ങാന്‍ പോയില്ല. സമുദായ ശക്തിയുടെ പിന്‍ബലത്തില്‍ അവര്‍ നടത്തിയ വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുത്തു.100 സീറ്റ് നേടി അധികാരത്തില്‍ വന്നില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് കൂടി പറഞ്ഞതോടെ സതീശന്‍ യു.ഡി.എഫിന് പുറത്തേക്കും വളര്‍ന്നു.
സര്‍വ സന്നാഹങ്ങളോടും തിരഞ്ഞെടുപ്പിനെ നേരിട്ട ഇടത് മുന്നണിയെയാണ് ജനം വനവാസത്തിന് അയച്ചത് എന്നത് മറ്റൊരു ചരിത്രം. പുതിയകാലത്തെ നേതാക്കള്‍ക്ക് വേണ്ടത് നിലപാടുകളാണ് എന്നാണ് സതീശന്റെ രാഷ്ട്രീയ ലൈന്‍. എല്ലാകാര്യങ്ങളിലും അഭിപ്രായവും നിലപാടുമുളള സതീശന്‍ സ്വന്തം എം.എല്‍.എയുടെ തല്ലുകൊളളിത്തരങ്ങള്‍ പോലും മറച്ചുപിടിച്ചില്ല. ഒപ്പം നിന്നവര്‍ മറുകണ്ടം ചാടുമെന്ന് അറിഞ്ഞിട്ടും പീഡകരോട് വിട്ടുവീഴ്ച ചെയ്തില്ല. കടലിളകി വന്നാലും നിലപാട് മാറ്റില്ലെന്ന അയാളുടെ നിലപാടില്‍ കുറ്റക്കാര്‍ പാര്‍ട്ടിക്ക് പുറത്തായി ഇതോടെ ജനനായകനായി മാറിയ സതീശന്‍ രാഷ്ട്രീയത്തിന് പുതിയൊരു ശൈലി കൂടി സംഭാവന ചെയ്തു.കോണ്‍ഗ്രസിനു പുറത്തും ആരാധകവൃന്ദത്തെ രൂപപ്പെടുത്താന്‍ കുറഞ്ഞ കാലം കൊണ്ട് സതീശനായി. നിലപാടുകളിലെ ഈ സ്ഥൈര്യമാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതും.






