കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലാണ് ജനാഭിലാഷം നിറവേറ്റികൊണ്ട് സത്യപ്രതിജ്ഞ ചെയ്യുക. തിരസ്കാരത്തിൻെറയും മാറ്റിനിർത്തലിൻെറയും കാലങ്ങൾ കടന്ന് 2001ൽ പറവൂരിൽ നിന്ന് നിയമസഭാംഗമായ ഒരാൾ. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാൾ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേൽ ചവിട്ടിമെതിച്ചാലും ഉയർന്നുപൊന്തുന്ന കാതലുളള മരമാണെന്നും ചരിത്രത്തിൽ എഴുതിചേർത്തു. അയാളുടെ പേരാണ് മുഖ്യമന്ത്രി എന്ന വിശേഷണത്തോടൊപ്പം കേരളം ഇനി ചേർത്തുവായിക്കാൻ പോകുന്നത്.
കടലിളകി വന്നാലും നിലപാടിൽ നിന്ന് കടുകിടപോലും പിന്നോട്ടില്ലത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിൻെറ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതിൽ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളിൽ
നിന്ന് വേറിട്ടുനിർത്തുന്നത്. ആദ്യം തോൽപ്പിച്ച പരവൂരുകാർ പിന്നീടിങ്ങോട്ടുളള കാൽ നൂറ്റാണ്ടു കാലം ചേർത്ത് പിടിച്ചതാണ് വി.ഡി സതീശൻ കൈവരിച്ച ജനകീയതയുടെ അടയാളം.
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രതികരണം.






