കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്. ഏപ്രിൽ 19 നാണ് കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെയ് 25 ന് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആദ്യ കൊലപാതകവും തമ്മിൽ സമാനതകളുണ്ടെന്ന് പൊലീസ് പറയുന്നു.
രണ്ടു കൊലപാതകങ്ങളും നടന്നിട്ടുള്ളത് ഒരേ രീതിയിൽ തന്നെയാണ്. കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടത്തിനകത്ത് വെച്ചാണ്. തലയിൽ നിന്ന് ചോരവാർന്ന നിലയിലാണ് മൃതദേഹം പൊലീസ് കണ്ടത്.
തെരുവിൽ അലഞ്ഞു നടക്കുന്നവരാണ് കൊല്ലപ്പെട്ട ഇരുവരും. നഗരമധ്യത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. കൊലപാതകിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലേക്കുൾപ്പടെ അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പൊലീസ്.







