വയനാട് കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ലെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടം മനുഷ്യ നിര്‍മിതമാണെന്നും തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടുണ്ടായ വലിയ ദുരന്തമാണിതെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. റവന്യു മന്ത്രിയും താനും വയനാട്ടിലേക്ക് പോകുകയാണെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ( minister t siddique on wayanad kalladi landslide)
മിംസ് ആശുപത്രിയില്‍ ആറുപേര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയി ഘോഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് നല്ല ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു. എന്‍ഡിആറെഫിന്റെ കോഴിക്കോട്, വയനാടുള്ള ടീമുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും സ്ഥലത്തെത്തി. ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസ് ഏകോപിപ്പിച്ച് വരികയാണ്. ഫയര്‍ ഫോഴ്‌സും പരിശോധനകള്‍ നടത്തുകയാണ്. തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടത് അശാസ്ത്രീയമാണെന്ന് തങ്ങള്‍ തുടക്കത്തില്‍ തന്നെ കൊങ്കണ്‍ അധികൃതരുടെ മീറ്റിങില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തത്തിലേക്ക് നയിച്ച വീഴ്ച സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.
രണ്ടുപേരാണ് ദുരന്തത്തില്‍ മരിച്ചത്. വയനാട് ജില്ലയില്‍ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 ാാ മഴ. തുരങ്കപാതക്കായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നലെ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തില്‍ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.






