കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ലഭിച്ചത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴ. മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സമിതി യോഗത്തിന് ശേഷം റവന്യൂ മന്ത്രി അറിയിച്ചു. ഡാമുകൾ തുറന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്.
എങ്ങും കോരിച്ചരിയുന്ന മഴയാണ് പെയ്യുന്നത്. മിക്കയിടങ്ങളിലും നിര്‍ത്താതെയുള്ള പെയ്ത്താണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ലഭിച്ചത് 69.6 മില്ലീമീറ്റർ മഴയാണ്. അതായത് ഈ സീസണിലെ ഏറ്റവും കൂടിയ മഴ. അതിൽ ഏറ്റവും കൂടുതൽ മഴ പെയതത് കോട്ടയത്താണ്. 103 മില്ലീമീറ്റർ.എല്ലാ ജില്ലകളിലും അലര്‍ട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പുമുണ്ട്.
മോശം കാലാവസ്ഥയും കാറ്റും കാരണം ഇന്നും നാളെയും കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അരുവിക്കര. കല്ലാർകുട്ടി, ലോവർ പെരിയാർ, പമ്പാ, പെരിങ്ങൽകുത്ത് ഡാമുകളിൽ നിന്ന് മുൻകരുതലിൻരെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കിവിടുന്നു.
ജില്ലകളിൽ എൻഡിആര്‍എഫ് ടീമിനെ നിയോഗിച്ചു. മലയോര മേഖലയിൽ രാത്രി യാത്രകൾ നിരോധിക്കും. പ്രാദേശിക തലത്തിൽ റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലയിലും ഒരു കോടി രൂപ ദുരന്തനിവാരണ ഫണ്ട് അനുവദിച്ചു. ആവശ്യമായ ക്യാമ്പുകൾ തുടങ്ങാം. ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി സെന്റര്‍ തുടങ്ങും. ആശങ്ക വേണ്ട ജാഗ്രത തുടരണണെന്നുമാണ് സർക്കാറിന്റെ നിർദ്ദേശം.