ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റേയും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണ് പ്രസ്താവനകൾക്ക് പിന്നിൽ. പെരുന്നയിലെ മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ലെന്നും, പ്രോട്ടോക്കോൾ പാലിക്കണം എന്നു പറയുന്നതാണ് പ്രശ്നമെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കുന്നു.
ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയിൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങളിലാണ് ജി സുകുമാരൻനായരുടെ മറുപടി. ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല എന്ന് ജി സുകുമാരൻ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ഇല്ല. എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. സുരേഷ് ഗോപി കയറാൻ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ്. അതാണ് തടഞ്ഞതെന്നും മന്നം സമാധിയിൽ അന്ന് തന്നെ പുഷ്പാർച്ചന നടത്തിയതാണെന്നും സുകുമാരൻ നായർ പറഞ്ഞു.
മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടമാണെന്നും താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുതെന്നും സി പി രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനചടങ്ങിലായിരുന്നു വിമർശനം. ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദ്വാരകയിൽ മന്നം സ്മൃതി മണ്ഡപം നിർമിച്ചത്. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വിമർശനം.







