പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്. മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റും ഈ മാസം അവസാനത്തോടെ പശ്ചിമേഷ്യയിലെത്തും.
വെടിനിർത്തൽ നീട്ടാൻ അമേരിക്ക ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. നിലവിൽ അത്തരം ഔദ്യോഗിക ആലോചനകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും ലെവിറ്റ് പറഞ്ഞു.
അതേസമയം, ഇറാനെതിരെ ഹോർമുസിലെ നാവിക ഉപരോധം സമ്പൂർണമെന്ന് അമേരിക്ക. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്ന് ഇറാൻ പ്രതികരിച്ചു. ഇറാന്റെ അനധികൃത എണ്ണക്കടത്തിന് തടയിടാൻ അമേരിക്കൻ ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. 24 വ്യക്തികൾക്കും കമ്പനികൾക്കും കപ്പലുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. തെക്കൻ ലെബനോണിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രം വൈകാതെ തകർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.








