പി .വി. അൻവറിനെ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ പരോക്ഷമായി മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചന പ്രതിപക്ഷനേതാവ് നൽകിയത്.
‘ബേപ്പൂരിലെ സുൽത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും. വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം വരുന്നത്. ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും. നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിക്കണം. ങ്ങിനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും. ഇനി വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണ്’ വി. ഡി സതീശൻ പി വി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കൺവെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങൾ മുന്നണികൾ പൂർത്തിയാക്കി. ഡീൽ വിവാദങ്ങളിൽ ആരംഭിച്ച പ്രചാരണങ്ങൾ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാർ കാർഡുകളുടെ നിർമ്മാണ ആരോപണത്തിൽ എത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്.
പരസ്യ പ്രചരണം അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോൾ വിവിധ മുന്നണികളുടെ ദേശീയ നേതാക്കളും ജില്ലയിൽ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. യുഡിഎഫ് ക്യാമ്പിന് ആവേശം പകരനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിലെത്തും. വൈകിട്ട് മൂന്നുമണിക്ക് പാലക്കാട് കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കെപിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപിമാരായ വി കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ എന്നിവരും എത്തും. ജില്ലയിലെ 12 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ രാഹുൽഗാന്ധിക്കൊപ്പം വേദി പങ്കിടും. സിറ്റിംഗ് എംഎൽഎയ്ക്ക് എതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും മണ്ഡലത്തിലെത്തി വിമർശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് രാഹുൽഗാന്ധി മറുപടി നൽകിയയേക്കും. ഡീൽ വിവാദങ്ങളിലും പ്രതികരണത്തിന് സാധ്യത. രാഹുൽ ഗാന്ധി നേരിട്ട് എത്തുന്നതോടെ സിറ്റിംഗ് സീറ്റുകൾക്ക് പുറമേ സീറ്റ് വർദ്ധിപ്പിക്കാൻ ആകും എന്നാണ് യുഡിഎഎഫ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.







