ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന രണ്ടിടങ്ങളാണ് നേമവും വട്ടിയൂർകാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ എല്ലാ കണ്ണുകളും ഈ മണ്ഡലങ്ങളിലേക്കാണ്. എന്നാൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപിയ്ക്ക് കഴിയില്ലെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി പറയുന്നു. ഇതുവരെ പ്രഖ്യാപിച്ചതൊന്നും നടപ്പാക്കാത്ത പ്രധാനമന്ത്രി കേരളത്തിലെത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും പ്രതികരിച്ചു.
നരേന്ദ്രമോദി വന്നതുകൊണ്ടും എൻഡിഎക്ക് കേരളത്തിൽ ഗുണം ഉണ്ടാകില്ല. തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലെന്നും കെ മുരളീധരൻ പ്രതികരിച്ചു. അതേസമയം, നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രധാനമന്ത്രിയുടെ വരവ് സംസ്ഥാനത്ത് വൻ പ്രഭാവമുണ്ടാക്കുമെന്ന് നേമത്തെ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിൽ എത്തുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. നേരത്തെ, ശബരിമല സ്വർണക്കൊള്ള ഉയർത്തി രാഹുൽ എൽഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇന്ധനപ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനേയും രാഹുൽ കടന്നാക്രമിച്ചിരുന്നു.







