ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ നടക്കും. ഇറാൻ ആക്രമണത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ ചലനം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ സൗദിയിൽ ഉള്ള പൗരന്മാരെ മടക്കി എത്തിക്കാൻ ഉള്ള നീക്കം കുവൈറ്റ് ആരഭിച്ചു
കുവൈറ്റിനെതിരായ ഇറാന്റെ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി മോദി ടെലിഫോൺ വഴി സംസാരിച്ചു. കുവൈറ്റിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.സൗദി വിദേശകാര്യമന്ത്രിയെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫോണിൽ വിളിച്ച് സംസാരിച്ചു. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാഗമായി ഡ്രോണുകൾ കണ്ടാൽ വിവരം നൽകണമെന്ന് ഒമാൻ ഭരണകൂടം ജനങ്ങളോടെ അഭ്യർത്ഥിച്ചിരുന്നു.
അതേസമയം, ലെബനോണിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ മൂന്നിടത്ത് വമ്പൻ സ്‌ഫോടനങ്ങൾ ഉണ്ടായി. ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള മൂന്ന് ക്രൂസ് മിസൈലുകൾ തടുത്തതായി സൗദി പ്രതിരോധ മന്ത്രാലയം. യൂറോപ്യൻ യൂണിയന്റെ നിലപാട് ഇരട്ടത്താപ്പെന്ന് ഇറാൻ. ഇറാനെതിരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ പരാജയപ്പെട്ടെന്നും ഇറാന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഇറാൻ ഗൾഫ് മേഖലയിൽ കുഴപ്പം വിതയ്ക്കുന്നുവെന്നും അയൽ രാജ്യങ്ങളെ വിവേചനരഹിതമായി ആക്രമിക്കുന്നുവെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് വിമർശിച്ചിരുന്നു








