പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മടങ്ങി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു കേന്ദ്രമന്ത്രിയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും സ്ഥലത്തെത്തിയിരുന്നത്.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കേന്ദ്ര ഇടപെടലുകൾ വിവരിക്കുകയാണ് മന്ത്രി ചെയ്തത്. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ അമിത് ഷായുടെ വിശദീകരണം സഭയിൽ വേണം, ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, ആക്രമണങ്ങളിൽ അന്വേഷണം വേണം, ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെൻ്റിൽ ചർച്ച വേണം എന്നീ ആവശ്യങ്ങൾ രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിയെ അറിയിച്ചു.
ചോദ്യപേപ്പർ ക്രമക്കേടും വിദ്യാർഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം, കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് അസാധാരണ പ്രതിഷേധത്തിന് കോൺഗ്രസ് തുനിഞ്ഞിറങ്ങിയത്. സഭ വിട്ടിറിങ്ങിയ പ്രതിപക്ഷം, തെരുവിലേക്കിറങ്ങി. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതീവ സുരക്ഷാ മേഖലയായ ലോഗ് കല്യാൺ മാർഗ് സെവനിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് സമരം. പിന്നാലെ പ്രവർത്തകരേയും എംപിമാരേയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ കോൺഗ്രസ് പ്രതിഷേധം തുടരുമ്പോൾ, അരവിന്ദ് കെജ്രിവാളും ശരദ് പവാറും ജന്തർമന്ദറിലെ സിജെപി സമരവേദിയിലെത്തി.






