പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് മന്ത്രി കെ മുരളീധരൻ. അസ്ഥാനത്തുള്ളതാണ് റെയ്ഡ്. പിണറായിയുടെ ജീവൻ രക്ഷാമാർഗ്ഗം ആയി ഇഡി വന്നതാണോ എന്നാണ് സംശയമെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ കോൺഗ്രസുകാരുടെയും വീട്ടിൽ റെയ്ഡ് നടത്തി. പ്രതിപക്ഷ നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ആരെങ്കിലും പറഞ്ഞോ. അതിന്റെ പേരിൽ ഇന്നലെ കാണിച്ചത് കയ്യുംകെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
സ്വന്തം പാർട്ടിക്കാർ പിണറായിയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് രക്ഷാപ്രവർത്തന മാർഗമായി ഇഡി വന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിലും മന്ത്രി പ്രതികരിച്ചു. കള്ളൻ കപ്പലിൽ തന്നെയാണോ എന്ന് പരിശോധിക്കും. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. ഭരണസമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേവന്റെ ഒരു സ്വത്തും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായിവരുടെ എണ്ണം 7 ആയി. ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് ഇ ഡി വിലയിരുത്തുന്നത്.








