ഡൽഹി: ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെയുള്ള ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്. സ്വതന്ത്രയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. വീഡിയോ കോൺഫറൻസിങ്ങ് വഴി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ഉത്തർപ്രദേശിൽ നിന്നുമാണ് ഇയ്യാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ വെച്ച് വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ മർദ്ദിച്ച സംഭവത്തിലും തുടർന്നുള്ള ഓൺലൈൻ ഭീഷണികളിലും സ്വതന്ത്ര ഭരദ്വാജ് എന്ന ഇൻഫ്ലുവൻസർക്കെതിരെ 72 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് ഉറപ്പുനൽകിയതായി സിജെപി നേരത്തെ അറിയിച്ചിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂൺ 23-ന് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥി നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിന് നേരെയുണ്ടായ ആക്രമണത്തിലാണ് നടപടി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.
ബിജെപി നേതാവിന്റെ ഇടപെടൽ മൂലമാണ് താൻ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതെന്നും സഞ്ജയിനെ ആക്രമിച്ചത് താനാണെന്നും അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. എന്നാൽ രാഷ്ട്രീയ ഇടപെടലുകൾ ഡൽഹി പോലീസ് നിഷേധിച്ചു. സംഭവദിവസം തന്നെ സ്വതന്ത്ര ഭരദ്വാജ് ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകിയിരുന്നുവെന്നും ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ന്യൂഡൽഹി ഡിസിപി സചിൻ ശർമ്മ വ്യക്തമാക്കി.
തനിക്ക് നിരന്തരം ബലാത്സംഗ ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നതായി വിദ്യാർത്ഥി പ്രക്ഷോഭകയായ നിഷു ആസാദ് വെളിപ്പെടുത്തി. ഇതിനെതിരെ വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 72 മണിക്കൂറിനകം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിഷു കൂട്ടിച്ചേർത്തു.






