തമിഴ്നാട്: 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെയെന്ന് തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ. മുഖ്യമന്ത്രി സി ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. വിവാദങ്ങളുടെ ആവശ്യമില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി.
നേരത്തെ വിജയ് ഭാവി പ്രധാനമന്ത്രി എന്ന ടി വി കെ വാദത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ടി വി കെ നേതാക്കൾക്ക് ആരാധകമനോഭാവം ആണെന്ന് പി സി സി അധ്യക്ഷൻ മാണിക്കം ടാഗോർ എം പി തുറന്നടിച്ചു.
ടി വി കെ ഫാൻസ് മോഡിൽ നിന്ന് മാറണം എന്നും ടാഗോർ പറഞ്ഞു. മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ അടക്കം മന്ത്രിമാർ വിജയ് പ്രധാനമന്ത്രി ആകുമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ കോൺഗ്രസ് – ഡി എം കെ സഖ്യത്തിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എം കെ സ്റ്റാലിൻ പിന്തുണച്ചിരുന്നത്.
അതേസമയം ടി വി കെയെ നിലവിൽ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്നും എം പിമാർ ഉള്ള പാർട്ടികൾ മാത്രമാണ് ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കൂ എന്നും മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.






