പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന് ഇന്ധന, വളം സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. മണ്ഡല പുനർനിർണയ നാടകം സ്വന്തം പരാജയങ്ങൾ മറയ്ക്കാനെന്നും എഫ്സ്റ്റീൻ ഫയൽ ആരോപണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന് ഇന്ധന, വള സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി ഇരട്ട ‘എഫ്’ നേടി. ക്രൂഡ് ഓയിൽ, ഗ്യാസ് ഉല്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചു. ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി പരാജയം. സർക്കാരിനെതിരെ ബിജെപിയിൽ തന്നെ അതൃപ്തിയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കാൻ കഴിയുന്നില്ല.
ഇന്ത്യൻ പതാകയുള്ള 14 കപ്പലുകൾ 54 ദിവസമായി കുടുങ്ങിക്കിടക്കുന്നു. 2025-26 ൽ തുടർച്ചയായി 11-ാം വർഷവും ഇന്ത്യയുടെ അസംസ്കൃത എണ്ണ ഉൽപാദനം കുറഞ്ഞുവരികയാണ്. 2014-15 മുതൽ മൊത്തത്തിലുള്ള അസംസ്കൃത എണ്ണ ഉൽപാദനം ഏകദേശം 22% കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 മാർച്ചിൽ വളം ഉൽപ്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.6% വൻ ഇടിവാണ് ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഒരുപക്ഷേ പ്രധാനമന്ത്രി മോദി, സ്വന്തം മാർദർശക് മണ്ഡൽ അംഗം ശ്രീ മുരളി മനോഹർ ജോഷിയുടെ വാക്കുകൾ ശ്രദ്ധിക്കണം, അദ്ദേഹം അടുത്തിടെ പറഞ്ഞത് ‘വിശ്വഗുരു’എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്നാണ്” -ഖാർഗെ പറഞ്ഞു.







