പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള വെബ്സൈറ്റിലെ പ്രശ്നങ്ങൾ പൂർണമായും പരിഹാരിക്കാനാകാതെ സിബിഎസ്ഇ. വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി വിദ്യാർഥികൾ പറയുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധമെന്ന് സിബിഎസ്ഇ അറിയിച്ചു.
സാങ്കേതിക തടസ്സങ്ങളെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ മാസം ആറു വരെ അപേക്ഷ നൽകാം. സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് അപേക്ഷകൾ സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കിയതായി സിബിഎസ്ഇ അറിയിച്ചു. ആധാർ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ആധാർ വിവരങ്ങൾ ഉപയോഗിച്ചും അപേക്ഷ നൽകാം. പേര് ജനന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ആധാർ നമ്പർ ഉപയോഗിക്കുന്ന വ്യക്തിയുടെതായിരിക്കണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പോർട്ടൽ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി വിദ്യാർത്ഥികൾ ആരോപിച്ചു. സിബിഎസ്ഇ വെബ്സൈറ്റിലെ തകരാറിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എൻ എസ് യു ഐ പ്രസിഡൻറ് വിനോദ് ജാക്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. അതേസമയം മൂല്യനിർണയത്തിലെ പിഴവിൽ കരാർ കമ്പനിയായ കോ എംപ്റ്റ് എഡ്യൂട്ടക്കിനെ കരിമ്പട്ടിക്കൽ ഉൾപ്പെടുത്തുന്ന കടുത്ത നടപടി ഉണ്ടായേക്കില്ല. കമ്പനിയുമായുള്ള കരാറിനു മുൻപ് തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥ നീക്കം ചെയ്തിരുന്നു.







