അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിനോടകം നൂറിലധികം പേരെ എസ്‌ഐടി ചോദ്യം ചെയ്തു. പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം, ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇതിനിടെ, തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പൊതു താത്പര്യം സംരക്ഷിക്കുന്നതിനും, ഭക്തരുടെ വിശ്വാസം നിലനിര്‍ത്തുന്നതിനും ഓഡിറ്റ് മേല്‍നോട്ട സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് യുപി സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
സംഭാവന എണ്ണുന്നതിന് പുറത്തുനിന്നുള്ളവരെ നിയമിച്ചതായി വിവരമുണ്ടായിരുന്നു. ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളെ അടക്കം നിയമിച്ചതായാണ് കണ്ടെത്തല്‍. ട്രസ്റ്റ് അംഗങ്ങളുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഇത്തരം നിയമനങ്ങള്‍ നടന്നത്. ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന അനുകുല്‍ മിശ്ര പണം എണ്ണുന്നതിന് സഹോദരീ ഭര്‍ത്താവ് ലവ്കുഷ് മിശ്രയെ നിയമിച്ചതായും വിവരമുണ്ടായിരുന്നു. ജോലിസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും പോകുമ്പോഴും തൊഴിലാളികളെ വേണ്ടത്ര പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല എന്നും അന്വേഷണസംഘം കണ്ടെത്തി.
ക്രമക്കേടുകള്‍ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയില്‍ മഹാകുംഭമേളക്കാലത്താകാമെന്നാണ് കരുതുന്നത്. അന്ന് ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്കുണ്ടാവുകയും സംഭാവനകള്‍ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് എസ്.ഐ.ടി. ശ്രദ്ധയൂന്നുന്നത്. എസ്പിയും എഎപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടര്‍ന്ന് ഈ മാസം 13-നാണ് യു.പി. സര്‍ക്കാര്‍ അന്വേഷണത്തിനായി എസ്‌ഐടിയെ നിയോഗിച്ചത്.








