മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ, കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുത്തു. തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ കള്ള് ഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരിൽ പ്രായപൂർത്തിയാവാത്ത ഒമ്പതോളം കുട്ടികളെ കള്ള് കുടിച്ച നിലയിൽ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്. വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ മൊഴി നൽകുകിയത്.
വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തതോടെയാണ് കള്ള് നൽകിയെന്ന് സമ്മതിച്ചത്. നേരത്തെയും കുട്ടികൾക്ക് ഇവിടെ നിന്ന് കള്ള് നൽകിയിരുന്നതായി പൊലീസിന് മൊഴി ലഭിച്ചു. നിരവധി കുട്ടികൾക്ക് അനധികൃതമായി കള്ള് ഇവിടെ നൽകിയിരുന്നതായാണ് വിവരം. ഷാപ്പിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.






