അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്ന് ചമ്പത് റായി മൊഴി നൽകി. ക്രമക്കേട് അറിഞ്ഞ ഉടൻ താൻ അന്വേഷണം നടത്തിയിരുന്നുവെന്നാണ് മൊഴി. പൊലീസിൽ പരാതി നൽകാൻ വൈകിയത് തെറ്റായിപ്പോയി എന്നും ചമ്പത് റായി മൊഴി നൽകിയതായി വിവരം.
താൻ വ്യക്തിപരമായി എസ്‌ഐടിയെ സമീപിച്ചു. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ചമ്പത് റായി പറഞ്ഞു. ടിന്നു യാദവ് വളരെക്കാലമായി ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിരുന്നു. ടിന്നു തെറ്റ് ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചമ്പത് റായി മൊഴി നൽകിയതായി വിവരം. ക്ഷേത്രത്തിലെ നിയമനങ്ങൾ ഒറ്റയ്ക്ക് നടത്തിയിരുന്നില്ല. നിയമനങ്ങൾ ട്രസ്റ്റിന്റെ അറിവോടെയാണ് നടത്തിയിരുന്നത് എന്നും മൊഴി നൽകി.
രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ മൂന്നുമണിക്കൂറോളം ആണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി അന്വേഷണസംഘം കണ്ടെത്തി. അതിനിടെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായെ പോലീസ് കരുതൽ തടങ്കലിൽ ആക്കി. അജയ് റായുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം രാമക്ഷേത്രം സന്ദർശിക്കാനിരിക്കെ ആയിരുന്നു നീക്കം.






