തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊള്ള ആണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്. ഈ കാര്യത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ പോകാവുന്ന അത്ര ദൂരത്തിൽ പോകും.
അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാം എന്ന് ധരിച്ചവർക്കും ധരിക്കുന്നവർക്കുമുള്ള പാഠമാണ് ഇത്. സർക്കാർ കേസെടുക്കണം എന്നാണ് ആവശ്യം. സമൂഹം ആഗ്രഹിക്കുന്നത് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന തീരുമാനമുണ്ടാകുമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർത്തയുടെ ഡയറിയിലെ കോൺഗ്രസ് നേതാക്കളുടെ പേര് എന്ന വാർത്തയിലും അദ്ദേഹം പ്രതികരിച്ചു. ഇങ്ങനൊരു ഭയം ഉണ്ടെങ്കിൽ ഇതുവരെ വരില്ലല്ലോ. ഈ പേരുകൾ ഇപ്പോൾ വന്നത് അല്ലല്ലോ. ഇതൊക്കെ അറിഞ്ഞുതന്നെയാണ് ഇതിനെതിരെ ഇറങ്ങി തിരിച്ചത്.
UDF സർക്കാരിന് ഇതിൽ ഭയക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും നല്ല നടപടി വേഗത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കേരളം കേട്ടാൽ വിശ്വസിക്കാൻ മടിക്കുന്ന കേരളത്തെ നടുക്കുന്ന ഒരുപാട് വിവരങ്ങൾ ഇനി പുറത്തു വരും. ഇത്രയും വിവരങ്ങൾ കിട്ടിയാൽ ED ക്ക് കേസെടുക്കാതിരിക്കാൻ കഴിയില്ലല്ലോയെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.






