തിരുവനന്തപുരം: ചിറയൻകീഴ് കോൺഗ്രസിലെ കയ്യാങ്കളിയിൽ രമ്യക്ക് വീഴ്ച സംഭവിച്ചു എന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ എംഎം ഹസ്സൻ. രമ്യയുടെ നടപടികൾ ഉചിതമായില്ല എന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, കെപിസിസി ഭാരവാഹികളായ മന്ത്രിമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്നു.
കഴിഞ്ഞ ആഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ ഭാരവാഹി യോഗം വിളിച്ചുചേർത്തിട്ടുള്ളത്. സണ്ണി ജോസഫ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ വേഗത്തിൽ കണ്ടെത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കും.
ഇതിനുപുറമെ, പിഎം ശ്രീ പദ്ധതിയിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ തമ്മിലടി വിവാദവും രമ്യയുടെ സാന്നിധ്യത്തിൽ ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന.
അതേസമയം ചിറയിൻകീഴ് കയ്യാങ്കളിക്കേസിൽ എം.എൽ.എ. രമ്യാ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് സൂചന. സംഭവത്തിൽ പരസ്യമായ താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യത. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉടൻ തന്നെ പാർട്ടി നേതൃത്വത്തിന് കൈമാറും. ഇതിന്റെ ഭാഗമായി സമിതി അധ്യക്ഷൻ എം.എം. ഹസൻ കെ.പി.സി.സി. അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കയ്യാങ്കളിയിൽ ഉൾപ്പെട്ടയാളുമായ സജിത് മുട്ടപ്പാലത്തിന് എതിരെയുളള നടപടിയും കർശനമാകില്ലെന്നാണ് വിവരം. നിലവിൽ പ്രാദേശിക കോൺഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാർട്ടി സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ നടപടികൾ ഒതുങ്ങാനാണ് സാധ്യത.






