കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് താത്കാലിക ആശ്വാസം. ഹൈക്കോടതി ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു. ഫർമാന് അധികാര പരിധിയിലുള്ള മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. കേസിൻ്റെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലാണ്. അതിനാൽ അവിടത്തെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും മധ്യപ്രദേശ് സർക്കാർ വാദിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തുകയുണ്ടായി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30 നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.







