കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന കെ ആർ സുഭാഷ്ചന്ദ്രനെ മാറ്റി.
കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണൂർ സർവ്വകലാശാലയുടെ അപ്രതീക്ഷിത മലക്കം മറിച്ചിൽ. മുൻപ് അനുകൂലമായ നിലപാടാണ് സർവകലാശാല സ്വീകരിച്ചിരുന്നതെങ്കിൽ, നാളെ കേസ് പരിഗണിക്കുമ്പോൾ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്നാണ് സർവകലാശാല നേരത്തെ നൽകിയ സത്യവാങ്മൂലം. നിലവിലെ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനെ മാറ്റിയാണ് സർവകലാശാല പുതിയ നീക്കത്തിന് വഴിയൊരുക്കിയത്. പകരം പി.എസ്. സുൽഫിക്കർ അലിയെ പുതിയ അഭിഭാഷകനായി ചുമതലപ്പെടുത്തി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് ഇതോടെ സുപ്രീം കോടതിയിൽ വലിയ തിരിച്ചടിയുണ്ടാകാനാണ് സാധ്യത.






