നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോള്‍ ആദ്യമായി സംവിധാനം ചെയ്ത ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. പൂവിളി എന്നു പേരിട്ടിട്ടുള്ള ആല്‍ബം തിരുവനന്തപുരത്തിന്റെ കാഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. അഭിനേതാക്കളെ ഒഴിവാക്കി വഴിയില്‍ കണ്ടവരൊക്കെയാണ് ഈ ആല്‍ബത്തിന്റെ ഭാഗമായിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഒറ്റ ദിവസം കൊണ്ട് ചിത്രീകരണവും പൂര്‍ത്തിയാക്കി റീലിസ് ചെയ്തു.
സുഹൃത്ത് ടോണി വില്‍സണ്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സംവിധായകനായതെന്ന് സംവിധായകന്‍ അരുണ്‍ സോൾ പറയുന്നു. സാധാരണ കണ്ടുവരുന്ന ഓണപ്പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിലാണ് പാട്ടിന്റെ വിഷ്വല്‍ വേറിട്ടതാക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു. അങ്ങനെയാണ് പ്രത്യേകമായി അഭിനേതാക്കളെ വിളിക്കേണ്ടതില്ലെന്നും, സാധാരണ മനുഷ്യരെ തന്നെ പാട്ടിന്റെ ഭാഗമാക്കാമെന്നും തീരുമാനിച്ചത്. ഓണം സാധാരണക്കാരന്റെയും അധ്വാനിക്കുന്നവന്റെയും കഷ്ടപ്പെടുന്നവന്റെയും ആഘോഷമാണ് എന്ന ആശയത്തില്‍ നിന്നാണ് റിയലിസ്റ്റിക് സമീപനം സ്വീകരിച്ചതെന്നും അരുണ്‍ സോള്‍ പറുന്നു.
പാട്ടില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ ഭൂരിഭാഗവും അഭിനേതാക്കളല്ല. കച്ചവടക്കാര്‍, തൊഴിലാളികള്‍, വിവിധ ജോലികള്‍ ചെയ്യുന്നവര്‍, സാധാരണക്കാര്‍ എന്നിവരാണ്. ആളുകളുടെ സ്വാഭാവിക ജീവിതവും നഗരത്തിന്റെ യഥാര്‍ത്ഥ അന്തരീക്ഷവും പാട്ടിന്റെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം. വീഡിയോ ചിത്രീകരണത്തിനായി രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടാണ് പാട്ടിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. വലിയ ക്രൂവോ വിപുലമായ പ്രൊഡക്ഷന്‍ സംവിധാനങ്ങളോ ഇല്ലാതെയാണ് ഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും അണിയറക്കാര്‍ പറുന്നു.
ഈ സ്വാഭാവികത തന്നെയാണ് പാട്ടിന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്കും നിരവധി കമന്റുകള്‍ക്കും കാരണം. ഷൂട്ടിംഗിനിടെ യാദൃച്ഛികമായി അതുവഴി വന്ന ‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ അനില്‍ രാജും പാട്ടിന്റെ ഭാഗമാവുകയായിരുന്നു. സുഹൃത്തായ സൂരജും സാബുവും ഉള്‍പ്പെടെയുള്ളവരും പാട്ടില്‍ പങ്കാളികളായി. ടോണി വില്‍സണ്‍ ആണ് സംഗീതവും പ്രോഗ്രാമിംഗും നിര്‍വഹിച്ചിരിക്കുന്നത്. ‘വാസര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ് ടോണി വില്‍സണ്‍. ജിത്തു ചന്ദ്രന്‍ തന്നെയാണ് ക്യാമറ, എഡിറ്റിംഗ്, കളറിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. വാഴ, കമ്മട്ടം, മേം ഹും മൂസ,
ഫാലിമി, പ്രീമിയർ പത്മിനി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കാഴ്ചവെച്ചയാളാണ് അരുണ്‍ സോള്‍.








