പ്രതിപക്ഷഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. താൻ തീരുമാനിക്കും, എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തേക്ക് പേര് നിർദേശിച്ച് കത്ത് നൽകേണ്ടത് താനാണെന്നും സിപിഐഎം നേതാവിൻെറ പേരാണ് കൈമാറുകയെന്നുമുളള പ്രതിപക്ഷ നേതാവ് പിണറായി വിജയൻെറ പ്രതികരണത്തിന് എതിരെയാണ് സിപിഐ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്.
കൂട്ടായ നേതൃത്വമാണ് എൽഡിഎഫിൻെറ അന്തസത്ത എന്ന തലക്കെട്ടിൽ പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് സത്യൻ മൊകേരി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം നടത്തുന്നത്. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിലെ പ്രതിപക്ഷ നേതാവിൻെറ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനമാണ്. താൻ തീരുമാനിക്കും എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സത്യൻ മൊകേരി വിമർശിച്ചു.
പ്രതിപക്ഷ ഉപനേതാവിൻെറ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ലെന്നും സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. മുന്നണി രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിനില്ലെന്ന് പറയേണ്ടി വരുന്നത് ഖേദകരമാണെന്നും സത്യൻ മൊകേരി ജനയുഗം ലേഖനത്തിൽ പറഞ്ഞു.ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കില്ല എന്നാണ് മുൻമന്ത്രി പി.പ്രസാദിൻെറ വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍ഡിഎഫിലെ കൂട്ടായ പ്രവര്‍ത്തനത്തിനായി സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം. സിപിഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പിണറായി അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്.
സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് എടുത്ത നിലപാടുകള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം, മുന്നണികളിലെ പാര്‍ട്ടികളോട് എങ്ങനെ സമീപിക്കണം എന്നതൊക്കെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളില്‍ നിന്ന് പഠിക്കണമെന്നും ലേഖനത്തിൽ പറയുന്നു .






