ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. എസ്എഫ്ഐ എൻടിഎ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എൻടിഎ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എൻടിഎ ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് വിദ്യാർഥികൾ എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതോടെയാണ് പുനപരീക്ഷ നടത്താനുള്ള എൻടിഎ തീരുമാനം ഉണ്ടായത്.
ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യ പേപ്പറുകളിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാനുള്ള എൻടിഎയുടെ തീരുമാനം. ചോദ്യ പേപ്പറുകളിൽ അക്ഷര തെറ്റുകൾ വ്യാകരണപ്പിഴവുകൾ വിവർത്തനത്തിലെ പാളിച്ചകൾ എന്നിവ കണ്ടെത്തി.ഇംഗ്ലീഷ് പേപ്പറിൽ 2024,2025 പരീക്ഷയുടെ 67 ചോദ്യങ്ങൾ ആവർത്തിച്ചു. സോഷ്യോളജിയിൽ ഹിന്ദി പരിഭാഷയിലെ ചില ഭാഗങ്ങൾ എഐ നിർമ്മിതമെന്നാണ് കണ്ടെത്തൽ. പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി. വീഴ്ച സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.എൻടിഎയുടെ ന്യായീകരണം അംഗീകരിക്കാൻ ആകില്ലെന്ന് എബിവിപിയും തുറന്നടിച്ചു. ഏജൻസിയിൽ കാലോചിതമായ മാറ്റം വന്നേ മതിയാകൂ എന്ന് എബിവിപി വ്യക്തമാക്കി. തുടർച്ചയായ പരീക്ഷപിഴവുകൾ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെയും എൻടിഎയുടെയും വിശ്വാസ്യത വീണ്ടും സംശയനിഴലിലാക്കുകയാണ്.






