നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച് നടക്കുന്നത്. പല ജില്ലകളിലും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറില്ലെന്ന നിലപാടിൽ തന്നെയാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്.
രാജ്യ വ്യാപകമായി രാജ്ഭവനകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. ബാരിക്കേഡ് ചാടിയ പ്രവത്തകർ പൊലീസുമായി വാക്കേറ്റം ഉണ്ടായി. ചാടി കടന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസലേക്ക് ആയിരുന്നു മാർച്ച് നടന്നത്.
ജല പീരങ്കിയെ കൂസാതെ പ്രവർത്തകർ. തൃശൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്ഐ കണ്ണൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് വലിയ തോതിലുള്ള തട്ടിപ്പും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പറഞ്ഞു. 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിമിനൽ കുറ്റങ്ങളാണ് അരങ്ങേറുന്നതെന്നും, കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






