ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ 188 മരണം സ്ഥിരീകരിച്ചു. 1500 ൽ അധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. തുറമുഖ നഗരമായ ലാഗയ്റയിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടെ 250 ലേറെ കെട്ടിടങ്ങൾ തകർന്നു. ഇരുനൂറിലധികം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേർക്കുള്ള തെരച്ചിൽ തുടരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
നൂറു വർഷത്തിനിടയിൽ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കൻഡുകൾക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്. സിമോൺ ബോളിവർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അമേരിക്കയും മെക്‌സിക്കോയും എൽ സാൽവദോറും വെനസ്വേലയ്ക്ക് സഹായം വാഗ്ദാനം ചെയ്തു. ദേശീയ അവധി ദിവസമായിരുന്നതിനാൽ നിരവധി പേർ വീടുകളിലുണ്ടായിരുന്നതായാണ് വിവരം. 1967ൽ വെനസ്വേലൻ തലസ്ഥാനമായ കരാക്കസിൽ ഉണ്ടായ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.









