കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സമീർ അഹമ്മദ് ഖാൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായി. ഉപതിരഞ്ഞെടുപ്പ് നടന്ന ദാവൺഗരെ സൗത്ത് മണ്ഡലത്തിൽ ആണ് മുസ്ലിം വോട്ടർമാർ എസ്ഡിപിഐക്ക് വോട്ട് ചെയ്യണം എന്ന് സമീർ ആവശ്യപ്പെട്ടത്. കെ എം ഡി സി ഡയറക്ടർ മുഹമ്മദ് സിറാജുമായുള്ള ഫോൺ സംഭാഷണം ആണ് പുറത്തുവന്നത്. കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്നും സമീർ അഹമ്മദ് ഖാൻ ഓഡിയോയിൽ പറയുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് ഷാമണൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഏപ്രിൽ 9 ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ ചെറുമകനായ സമർത്ത് ഷാമണൂർ മല്ലികാർജുനയെ കോൺഗ്രസ് മത്സരിപ്പിച്ചു, അതേസമയം ബിജെപി ശ്രീനിവാസ് ടി ദാസകരിയപ്പയെ സ്ഥാനാർത്ഥിയാക്കി. എസ്ഡിപിഐയുടെ സ്ഥാനാർത്ഥി അഫ്സർ കോഡ്ലിപേട്ടയായിരുന്നു.മണ്ഡലത്തിൽ ഗണ്യമായ മുസ്ലീം വോട്ടർമാരുണ്ട്, ഒരു മുസ്ലീം സ്ഥാനാർത്ഥിയെ നിർത്താത്ത പാർട്ടി തീരുമാനത്തിൽ കോൺഗ്രസ് നേതാക്കളിൽ ചിലർ അതൃപ്തരാണെന്ന ആരോപണങ്ങൾ ഈ ഉപതിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു.
എസ്‌ഡിപിഐ സ്ഥാനാർത്ഥിയെ രഹസ്യമായി പിന്തുണച്ചതിനും അദ്ദേഹത്തിന്റെ പ്രചാരണത്തിന് ധനസഹായം നൽകിയതിനും സമീറും കോൺഗ്രസ് എംഎൽസിമാരായ നസീർ അഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നിവർക്കെതിരെ പ്രചാരണ വേളയിൽ ആരോപണം ഉയർന്നിരുന്നു. അന്ന് നേതാക്കൾ അത് നിഷേധിച്ചിരുന്നു.







