അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് രൂപം നല്‍കും. ഡോക്ടേഴ്‌സിന്റെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതില്‍ പരിശോധന നടക്കുന്നു. ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. നജീബിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നജീബ് രാജ്യം വിട്ടു പുറത്തു പോകാന്‍ സാധ്യതയുള്ളതിനാലാണ് ലൂക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
കേസില്‍ ഇതുവരെ നാലുപേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്ത റഷീദയില്‍ നിന്ന് ഭര്‍ത്താവ് നജീബിനെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുന്നത്തുകാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നാലാം പ്രതിയും മറ്റൊരു കേസില്‍ മൂന്നാം പ്രതിയും ആണ് റഷീദ. എംഎല്‍എമാരുടെയും എംപിമാരുടെയും വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയും ഡോക്ടര്‍മാരുടെ ഒപ്പും സീലും പതിച്ചുള്ള സത്യവാങ്മൂലം തയ്യാറാക്കിയുമായിരുന്നു തട്ടിപ്പ്. വടക്കേക്കര പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.







