മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട ശക്തിപ്രകടനവും, ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണമെന്ന് നിയുക്ത എംഎൽഎ എം വിൻസെന്റ്. വിജയത്തിന്റെ നിറം കെടുത്തുന്ന തരത്തിൽ കോൺഗ്രസിൽ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ എല്ലാരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കും. മന്ത്രിസ്ഥാനമോ മറ്റു സ്ഥാനമാനങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നും എം വിൻസെന്റ് പറഞ്ഞു.
പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നത് വൈകിയില്ലെന്നും എഐസിസി നിരീക്ഷകരോട് തന്റെ അഭിപ്രായം പറഞ്ഞു റോഡിൽ വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നും എം വിൻസെന്റ് പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കിടെ ഫ്ലെക്സ് പോര് തുടരുകയാണ്. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് തുടരുന്നത്. വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ കോൺഗ്രസ് പ്രവർത്തകൻ തുപ്പി പ്രതിഷേധം നടത്തി. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു.
അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ. വി ഡി സതീശൻ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും,രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. പുലർച്ചെ ഡൽഹിയിലെത്തിയ വി ഡി സതീശന് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കേരള ഹൗസിൽ സ്വീകരണം നൽകി.







