പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തലിന് വഴിവെച്ചത് പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ. ചൈനയുടെ ഇടപെടലും നിർണായകമായി. 10 ഇന നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു. വെടിനിർത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം. എന്നാൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണ മുന്നറിയിപ്പ് തുടരുകയാണ്.
ഇറാന്റെ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള നിയന്ത്രിത പാതയൊരുക്കണമെന്നതാണ് ഇറാൻ മുന്നോട്ട് വച്ച പ്രധാന നിർദേശം. ഹോർമുസിൽ ഇറാന് സവിശേഷമായ ഒരു സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നൽകുക, ഇറാനും പ്രതിരോധ അച്ചുതണ്ടിലെ സഖ്യകക്ഷികൾക്കുമെതിരായ യുദ്ധം അവസാനിപ്പിക്കുക, മേഖലയിലെ എല്ലാ സൈനികതാവളങ്ങളിൽ നിന്നും വിന്യസിച്ച ഇടങ്ങളിലും നിന്നും അമേരിക്ക സൈന്യത്തെ പിൻവലിക്കണം, ഇറാന്റെ ആധിപത്യം ഉറപ്പാക്കുന്ന വിധത്തിൽ ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ ഒരു ഗതാഗത പ്രോട്ടോക്കോൾ സ്ഥാപിക്കൽ, ഇറാന്റെ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകുക, ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും രക്ഷാ കൗൺസിലിന്റെയും എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിൻവലിക്കണം, വിദേശത്ത് മരവിപ്പിച്ച എല്ലാ ഇറാനിയൻ ആസ്തിയും വസ്തുവകകളും വിട്ടുനൽകുക, ഭാവിയിൽ ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ്, രക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ മേൽപറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിക്കുക – എന്നിവയാണ് ഇറാൻ മുന്നോട്ട് വച്ച നിർദേശങ്ങൾ.
പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിർദ്ദേശങ്ങൾ തുടർചർച്ചകൾക്ക് പ്രായോഗികമായ നിർദ്ദേശങ്ങളാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കും.
ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിർത്തൽ കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. യുദ്ധസമയത്ത് ഇറാൻ കപ്പലുകളിൽ നിന്ന് ഈടാക്കിയിരുന്ന വൻ തുക തുടർന്നും ഈടാക്കുമോ എന്ന കാര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.









