മധ്യപ്രദേശിലെ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലും കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുന്നു. സംഭാവനകൾ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതായി പരാതി. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലുള്ള ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കാൻ സമാന്തരമായി ഒരു സ്വകാര്യ സമിതി പ്രവർത്തിച്ചിരുന്നു എന്ന പരാതിയിലാണ് ഇപ്പോൾ ജില്ലാ കലക്ടർ പ്രീതി യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് ക്രമക്കേടുണ്ടെന്നും ആരോപണം. അന്വേഷണത്തിനായി മൂന്നംഗസമിതി രൂപീകരിച്ചു. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.സർക്കാരിന്റെ ഔദ്യോഗിക മാനേജ്‌മെന്റ് കമ്മിറ്റി നിലവിലിരിക്കെയാണ്, രജിസ്റ്റർ ചെയ്യാത്ത ഒരു അനധികൃത സമാന്തര സമിതി രൂപീകരിച്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭക്തരുടെ സംഭാവനകൾ വൻതോതിൽ വകമാറ്റിയതായി കണ്ടെത്തിയത്.
മൂന്നംഗ ഉന്നതതല അന്വേഷണ സമിതിയോട് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഗർ-മാൽവ ജില്ലാ പഞ്ചായത്ത് സിഇഒബിഎസ് സോളങ്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ട്രഷറി ഓഫീസർ മനീഷ് സോളങ്കി, നാൽഖേഡ മുനിസിപ്പൽ കൗൺസിൽ ചീഫ് മുൻസിപ്പൽ ഓഫീസർ മിനി അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.






