അമ്പലപ്പുഴയിൽ അതീവ ജാഗ്രത വേണമെന്ന സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന സ്ഥിരീകരിച്ച് എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം. ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ വിജയിക്കണമെന്നു പറഞ്ഞത് പ്രവർത്തകരുടെ വികാരമെന്ന് എച്ച് സലാം ട്വന്റിഫോറിനോട് പറഞ്ഞു. കമ്യൂണിസ്റ്റ് എന്നു പറയാൻ കഴിയാത്ത വിധമുള്ള അനുഭവങ്ങൾ ജി സുധാകരനിൽ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തുണ്ടായെന്നും എച്ച് സലാം ട്വന്റിഫോറിന്റെ ഗ്രൗണ്ട് സീറോയിൽ പറഞ്ഞു.
ജി സുധാകരൻ വഞ്ചിച്ചെന്ന വികാരം പ്രവർത്തകർക്കുണ്ട്. വഞ്ചനയോടുള്ള വല്ലാത്ത വിരോധം നാട്ടുകാർ പ്രകടിപ്പിക്കുമെന്ന് എച്ച് സലാം പറഞ്ഞു. തേതാക്കളും അതുപോലെ പറയും. ജി സുധാകരനെ ഭയക്കുന്നില്ലെന്നും മത്സരത്തെ ഗൗരവത്തോടെ കാണുന്നുവെന്നും എച്ച് സലാം. മൂന്നു തിരഞ്ഞെടുപ്പിൽ ജി സുധാകരൻ്റെ പ്രചരണ ചുമതല വഹിച്ചിട്ടുണ്ട്. എന്തൊക്കെ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് അറിയാം. ഒറ്റ സി പി ഐ എം വോട്ട് ജി സുധാകരന് ലഭിക്കില്ല എച്ച് സലാം പറഞ്ഞു.
ബി ജെ പിയുമായി ജി സുധാകരൻ്റെ ഡീൽ ചർച്ചയാകുമെന്ന് എച്ച് സലാം പറഞ്ഞു. രാഷ്ട്രീയ വഞ്ചന ഉണ്ടായതുകൊണ്ടാണ് അമ്പലപ്പുഴ ശ്രദ്ധേയാകർഷിക്കുന്നത്. അതേസമയം സംസ്ഥാനം പോളിങ്ങ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. കൊല്ലത്താണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം.






