സിപിഐഎമ്മിനെതിരെ രൂക്ഷ വിമശനവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷ പോറ്റി. തുടർഭരണത്തിൽ എൽഡിഎഫിന് അഹങ്കാരം. സിപിഐഎം കമ്മിറ്റികളിൽ തനിക്കെതിരെ അധിക്ഷേപം ഉയർത്താൻ ക്ലാസ് കൊടുക്കുന്നു. താൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് മന്ത്രി കെ എൻ ബാലഗോപാൽ തട്ടിയെടുക്കുന്നെന്നും ഐഷ പോറ്റി.
ഒരാൾ പുറത്തുപോയാൽ വർഗ വഞ്ചകനും അകത്തു വന്നാൽ നല്ലത് അതാണ് സമീപനമെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി. എംഎൽഎ ആയിരുന്ന എതിർ സ്ഥാനാർത്ഥി മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തു? സ്വന്തമായി ചെയ്ത വികസന പ്രവർത്തനങ്ങൾ ഏതോക്കെയെന്ന് എംഎൽഎ ആത്മപരിശോധന നടത്തണം. കെ എൻ ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ച് ഐഷ പോറ്റി.
പാർട്ടി മാറിയതിന് ശേഷം സ്വാതന്ത്ര്യമുണ്ടെന്നും നേരത്തെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം പാർട്ടിയുടെ അനുവാദം വേണമായിരുന്നുവെന്നും ഐഷ പോറ്റി പറഞ്ഞു. കോൺഗ്രസിൽ ശരിയെന്ന് തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. താൻ എൽഡിഎഫ് പ്രസ്ഥാനം വളരാൻ വലിയ പങ്കുവഹിച്ചു. പക്ഷെ പൊതുമണ്ഡലത്തിൽ അവഗണന നേരിട്ടു. നോട്ടീസുകളിൽ നിന്ന് പോലും അയിഷാ പോറ്റിയുടെ പേര് വെട്ടി. പാർട്ടിയുടെ മുകളിലുള്ള ഒരു വിഭാഗമാണ് തന്നെ അവഗണിച്ചതെന്ന് ഐഷ പോറ്റി പറഞ്ഞു.
പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരിൽ ചിലർ നല്ല പെരുമാറ്റ രീതി പഠിക്കണം. തനിക്ക് ഒരധികാരമോഹവും ഇല്ല. 10 വർഷമായിട്ട് ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയിലേക്ക് അല്ല താൻ വന്നത്. അധികാരമോഹമുള്ളവരാണ് വയസിൽ ഇളവ് വാങ്ങി മത്സരിക്കുന്നത്. താൻ പഴയ സ്ഥാനാർഥിക്ക് വേണ്ടി ചെയ്ത ഓഡിയോ ക്ലിപ്പുകളും പോസ്റ്ററുകളും ഉപയോഗിച്ച് പ്രചാരണം നടത്തുന്നു. ഇടതുപക്ഷത്തിന് ജയിക്കാൻ ഇപ്പോഴും തന്റെ സഹായം വേണോയെന്ന് ഐഷ പോറ്റി ചോദിച്ചു.
ഗണേഷ് കുമാറിനെതിരെ പണ്ട് പറഞ്ഞ കാര്യം മുഖ്യമന്ത്രി ഇപ്പോൾ മാറ്റി പറഞ്ഞു. മന്ത്രിക്കെതിരെ ഭാര്യ പരാതി ഉന്നയിച്ചപ്പോൾ അത് സെറ്റിൽ ചെയ്തു. സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമല്ല ഇന്നുള്ളതെന്ന് ഐഷ പോറ്റി പറഞ്ഞു. ഒരാളും ആർക്കെതിരെയും അധിക്ഷേപം ഉയർത്താൻ പാടില്ലെന്ന് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശത്തിൽ ഐഷ പോറ്റി പ്രതികരിച്ചു. രാഷ്ട്രീയം ഏതായാലും നല്ല പെരുമാറ്റവും ഇടപെടലും വേണം. മുഖ്യമന്ത്രിയുടെ പരാമർശങ്ങളും പലപ്പോഴും താഴേക്ക് പോകുന്നുവെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി.







