പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ ഭരണകൂടം. മോജ്തബയ്ക്ക് പരുക്കേറ്റെന്നും, എന്നാൽ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ് പെസഷ്‌കിയാൻ പറഞ്ഞു. മോജ്തബയ്ക്ക് പരുക്കേറ്റെന്ന് സ്റ്റേറ്റ് ടെലിവിഷനും സ്ഥിരീകരിച്ചിരുന്നു.
യുദ്ധത്തിൽ പരുക്കേറ്റ നേതാവ് എന്ന അർഥമുള്ള ജാൻബാസ് ഓഫ് റമദാൻ എന്നാണ് ദേശീയ ടെലിവിഷൻ മോജ്തബയെ വിശേഷിപ്പിച്ചത്. ഏത് തരത്തലുള്ള പരുക്കാണ് മോജ്തബ ഖമനയിയുടേതെന്ന് വ്യക്തമല്ല. അതേസമയം ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണത്തിന് അയവില്ല. യുഎഇ യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് പുലർച്ചയും ആക്രമണമുണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകൾ ഉണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി രണ്ട് തവണയാണ് യുഎഇ ക്കെതിരെ ഇറാന്റെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയും ആക്രമണങ്ങൾ യുഎഇ പ്രതിരോധസേന തകർത്തു.സൗദിക്ക് നേരെ ഇന്നലെ രാത്രി 20 തവണ ആക്രമണ ശ്രമമുണ്ടായി. ഷൈബാ എണ്ണപ്പാടത്തിന് നേരെ വന്ന 4 ഡ്രോണുകൾ തകർത്തു.പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ 6 തവണ മിസൈൽ ആക്രമണമുണ്ടായി. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായതായാണ് വിവരം. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.








