ഇറാനിൽ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല. യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും വരും ദിവസങ്ങളിൽ എണ്ണ വില കുറയുമെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ എണ്ണശേഖരം കൈവശപ്പെടുത്താനുള്ള സാധ്യതയും ട്രംപ് തള്ളിയില്ല. ഇറാന്റെ എണ്ണയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണോ വേണ്ടയോ എന്ന് ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ല.പക്ഷേ പലരും അതേപ്പറ്റി സംസാരിക്കുന്നുണ്ടെന്ന് ട്രംപ് എൻ ബി സിക്ക് അനുവദിച്ച അഭിമുഖത്തിൽ പരാമർശിക്കുകയുണ്ടായി. വെനസ്വേലയിൽ നിന്നും അമേരിക്കയ്ക്ക് ഇപ്പോൾ എണ്ണ ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എണ്ണവില കുറക്കുന്നതിനായി ചില രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി. സാഹചര്യം മെച്ചപ്പെടുന്നതുവരെ
എണ്ണയുമായി ബന്ധപ്പെട്ട ഉപരോധം പിൻവലിക്കും. ആവശ്യമെങ്കിൽ എണ്ണ ടാങ്കറുകൾക്ക് യുഎസ് സൈന്യം അകമ്പടി പോകുമെന്നും ഡോറലിൽ ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇറാനെതിരായ സൈനിക നീക്കം ഹ്രസ്വകാല നടപടിയാണെന്ന് റിപ്പബ്ലിക്കൻ സമ്മേളനത്തിലും ട്രംപ് വ്യക്തമാക്കി









