സമാധാനധാരണയ്ക്ക് പിന്നാലെ ഇന്ന് നിശ്ചയിച്ചിരുന്ന അമേരിക്ക- ഇറാൻ ചർച്ച മാറ്റി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ചർച്ചയ്ക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ പ്രതിനിധി സംഘത്തെ നയിക്കാൻ നിയുക്തനായത് ജെ ഡി വാൻസ് ആയിരുന്നു. കഴിയുന്നത്ര വേഗം ചർച്ചകൾ ആരംഭിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. മധ്യസ്ഥരായ പാകിസ്താൻ-ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
പശ്ചിമേഷ്യയിൽ പൂർണ്ണമായ വെടിനിർത്തലാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് യു എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എല്ലാവരും തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായി സമാധാന കരാർ ചർച്ച ചെയ്യുന്ന ട്രംപിനെ ഇസ്രയേൽ വിശ്വസിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു.
ധാരണാപത്രത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും രാജ്യസുരക്ഷയിൽ ഉറപ്പ് ലഭിച്ചതുകൊണ്ടാണ് അംഗീകാരം നൽകിയതെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാനുമായി ധാരണയിലെത്തുന്നതിനായി ട്രംപ് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അതിനായി എല്ലാ സ്വാധീനവും ചെലുത്തിയെന്നും മുജ്തബ ഖമനയി പറഞ്ഞു. താൻ ആദ്യം ധാരണയെ എതിർത്തുവെങ്കിലും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനിൽ നിന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ നിന്നും രാജ്യസുരക്ഷയെപ്പറ്റി ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ധാരണാപത്രം അംഗീകരിച്ചതെന്നും ഖമനയി പ്രസ്താവനയിൽ പറഞ്ഞു.








