ഗുജറാത്ത് ടൈറ്റൻസ് ടീം ബസിൽ നിന്ന് പുക ഉയർന്നു. ഫൈനലിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടയാണ് സംഭവം. പിന്നാലെ കളിക്കാരെ ബസ്സിൽ നിന്ന് ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണം. ഒരു മണിക്കൂറോളം കളിക്കാർ റോഡിൽ മറ്റൊരു ബസിനായി കാത്തിരിക്കേണ്ടി വന്നു. ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും ഫൈനൽ മത്സരത്തിന് ശേഷം കളിക്കാരും ജീവനക്കാരും താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ബസിന്റെ ഉള്ളിൽ പെട്ടെന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തുടർന്ന് പുക ഉയരുകയുമായിരുന്നു. എന്നാൽ ബസിലുണ്ടായിരുന്ന കളിക്കാരെയും പരിശീലകരെയും മറ്റ് സ്റ്റാഫുകളെയും ഉടനടി സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരുക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി.
അപകടത്തെ തുടർന്ന് മറ്റൊരു ബസ് അധികൃതർ ക്രമീകരിക്കുന്നതുവരെ ഗുജറാത്ത് താരങ്ങൾക്ക് അഹമ്മദാബാദിലെ റോഡിൽ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് സംഭവം അരങ്ങേറിയത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 155 റൺസ് എന്ന ചെറിയ ലക്ഷ്യം ആർ.സി.ബി എളുപ്പത്തിൽ മറികടക്കുകയായിരുന്നു.








