പരിക്കുകൾ അലട്ടുമ്പോഴും ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരം പിടിച്ചെടുക്കാൻ പൊരുതുകയാണ് ടീം ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ പുതിയ റെക്കോർഡും, രണ്ട് അർധസെഞ്ചുറികളും കുറിച്ചിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. പരുക്കിന്റെ പിടിയിൽ ആയിരുന്ന പന്ത് കളിക്കാൻ ഇറങ്ങുമോ എന്നത് തന്നെ സംശയമായിരുന്നു. ഇറങ്ങിയാലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ നിന്ന് മാറി ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, ധ്രുവ് ജൂറെൽ കീപ്പിങ്ങിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ, തന്റെ പേരിൽ ഒരു റെക്കോർഡ് തന്നെ കുറിച്ചിരിക്കുകയാണ് പന്ത്. ഇംഗ്ലണ്ടിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. എം.എസ്. ധോണിക്കും ആദം ഗിൽക്രിസ്റ്റിനും പോലും നേടാൻ കഴിയാത്ത നേട്ടമാണ് 19 റൺസിൽ അദ്ദേഹം നേടിയത്.
ക്രിസിന്റെ ബൗൾ പ്രതിരോധിക്കുന്നതിനിടെ യശസ്വി ജയ്സ്വാളിന് തന്റെ ബാറ്റ് ഒടിഞ്ഞുപോയിരുന്നു. 126 കിലോമീറ്റർ വേഗത്തിലെത്തിയ പന്ത് പ്രതിരോധിച്ചപ്പോൾ ബാറ്റ് ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ഒടിഞ്ഞു തൂങ്ങുകയായിരുന്നു. പിന്നീട് ഡ്രെസ്സിങ് റൂമിലേക്ക് നോക്കി പുതിയ ബാറ്റ് ആവശ്യപ്പെടുകയും മിന്നുന്ന പ്രകടനത്തോടെ അർധസെഞ്ചുറിയും നേടി. പത്ത് ഫോറുകളും, ഒരു സിക്സറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാളിന് കൂട്ടായി, 46 റൺസ് നേടി രാഹുലും മികച്ച പിന്തുണ നൽകി. കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസാണ് പടുത്തുയർത്തിയത്.പിന്നാലെ വന്ന സായി സുദർശനും അർധസെഞ്ചുറി നേടിക്കൊണ്ട് ഇന്ത്യയുടെ സ്കോർ ഉയർത്തി.









