സി എം ആർ എൽ – എക്സാലോജിക്സ് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി യെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകും. റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം.വീണയ്ക്ക് പുറമെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതേസമയം, തലസ്ഥാനത്തെ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ 19 പേരാണ് പൊലീസിന്റെ പിടിയിൽ ആയിട്ടുള്ളത്. മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണിയടക്കമുള്ള ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളുകളെ അടക്കം ഇനിയും പിടികൂടാൻ ഉണ്ട്. ദൃശ്യങ്ങൾ സഹിതം പരിശോധിച്ചതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കെടുത്ത 10 പേർക്കെതിരെയും കണ്ടാൽ 300 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . വധശ്രമം ആയുധം ഉപയോഗിച്ച് ആക്രമിക്കൽ കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് വകുപ്പുകൾ. ഇന്നലെ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ പി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള ഭൂരിഭാഗം പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന വിമർശനത്തിൽ പൊലീസ് മേധാവി ഇന്ന് ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും.







