തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞുപോയത് ന്യൂനപക്ഷ വർഗീയത തിമിർത്താടിയ തിരഞ്ഞെടുപ്പെന്ന് കെ കെ രാഗേഷ്. മുസ്ലീം ലീഗും ജമാ അത്തെ ഇസ്‌ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു. മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ എന്ന് പ്രചരിപ്പിച്ചു. വിവിധ ഇടങ്ങളിൽ സ്ട്രാറ്റർജിക്ക് വോട്ടിങ് നടന്നു.
കഴിഞ്ഞ പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കിട്ടിയ പതിനായിരത്തോളം വോട്ടുകളും കാണാനില്ല അതെല്ലാം പേരാവൂരിൽ സണ്ണി ജോസഫിന്റെ പോക്കറ്റിലേക്കാണ് പോയത്. പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിലാണ്. തോൽവിയുടെ കാരണം പലരും പലതും പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പിൽ വർഗീയ ഇടപെടൽ നടന്നുവെന്നും കെ കെ രാഗേഷ് പറഞ്ഞു. ഇന്നലെ കല്യാശേരിയിൽ നടന്ന ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനം ഉയർന്നു. പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ നിഷ്പക്ഷ വോട്ടർമാരെ എതിരാക്കി. വെള്ളാപ്പള്ളി നടേശനെ ശക്തമായ ഭാഷയിൽ തള്ളി പറയാതിരുന്നത് തിരിച്ചടിച്ചുവെന്നും വിമർശനം ഉയർന്നു.







